Tuesday, October 19, 2021

ഉക്കുറു ഔല്യാനെ ഏറ്റിയപോലെ

കാരക്കാട്ട് കാർ ഉക്കുറു ഔല്യാനെ ഏറ്റിയപോലെ  എന്നാണ് ചൊല്ല്.  ഈ  പഴഞ്ചൊല്ലിന്റെ ഉൽപ്പത്തിയാകുന്നൂ കഥാബീജം. അതിനു മുമ്പ് എന്റെ അമുസ്ലിം  സഹോദരന്മാരുടെ അറിവിനായിപ്പറയട്ടേ ഔലിയ എന്നാൽ ദിവ്യനാകുന്നു അല്ലെങ്കിൽ  സിദ്ധൻ. ആധുനിക വ്യവഹാരങ്ങളിൽ ഇവർ ആൾ ദൈവം എന്നറിയപ്പെടുന്നു. സാധാരണ  മനുഷ്യർക്ക് ഈശ്വരൻ നിശ്ചയിച്ച പല്ല് തേപ്പ് കുളി മുതൽ നമസ്കാരം നോമ്പ്  സക്കാത്ത് എന്നിത്യാദി കടമകളൊന്നും ബാധകമല്ലാത്ത ഇക്കൂട്ടർ മാപ്ലാർക്ക്  ഔല്യയും അല്ലാത്തവർക്ക് സിദ്ധനോ ആൾ ദൈവമോ ഒക്കെയാകുന്നു എന്ന് ചുരുക്കം.  ഇവർക്ക് ജാതി മത ബേധങ്ങളൊന്നും ഇല്ലാ...
പണ്ടൊക്കെ എന്ന് വെച്ചാൽ  സലാത്തുകൾ ശേഖരിച്ച് വാട്സപ്പിലൂടെ മദീനയിലേക്കയക്കലും, ഇരുപത്തേഴാം രാവിന്  പാടത്തേക്കിറങ്ങി കൂട്ടപ്രാർത്ഥന നടത്തലും നബിദിനത്തിന്ന് വീട്ടുകൾതോറും  ചെന്നുള്ള മൊബൈൽ പ്രാർത്ഥനയും ഒക്കെ തുടങ്ങി വെക്കുന്നതിന്ന് വളരെ മുമ്പ്   ഗ്രാമത്തിൽ ഇടക്കിടെ പ്രത്യക്ഷപ്പെടാറുള്ള ഔല്യാക്കന്മാരായിരുന്നു  ഗ്രാമത്തിന്റെ ചൈതന്യം. അവരുടെ വെളിപാടുകളും കറാമത്തുകളും അന്നത്തെ  ഗ്രാമത്തിൽ ദീനിയായ ചൈതന്യം നിലനിർത്തി. ഔല്യക്കന്മാർ അവർ പടച്ചവന്റെ  അടുത്ത ആളുകളാണെന്നും അത്രക്കങ്ങ് അടുപ്പം സിദ്ധിച്ചിട്ടില്ലാത്ത  ഞങ്ങളെപ്പോലുള്ളവർക്ക് പറഞ്ഞിട്ടുള്ള വിധി വിലക്കുകളൊന്നും അവർക്ക്  ബാധമമല്ല എന്നും ഞങ്ങൾ ബലമായിത്തന്നെ വിശ്വസിച്ചു. അതുകൊണ്ട് അവർ പള്ളിയിൽ  വരാത്തതോ നോമ്പുകാലത്ത് വെറ്റിലമുറുക്കി ഗ്രാമത്തിലൂടെ ഉലാത്തുന്നതോ  നോമ്പിന് കുട്ടന്റെ പീടികയിൽ കയറി ചായ കുടിക്കുന്നതോ ഒന്നും ഞങ്ങൾക്ക് പ്രശ്നമായില്ല. ഞങ്ങൾ അതിനപ്പുറവും  ചിലതും ചില ഔലിയാക്കന്മാരെപറ്റി കേൾക്കുകയുണ്ടായി പക്ഷേ ഞങ്ങൾ ഗീബത്ത്  (പരദൂഷണം) ഇഷ്ടപ്പെടാത്തവർ  അതൊന്നും ഗൗനിക്കാറേഇല്ല...അല്ലെങ്കിലും ഒരാൾ  തന്റെ ഭാര്യയെ മടുത്തപ്പോൾ മുത്തലാഖ് ചൊല്ലിയെങ്കിൽ‌ അതിന് ഔലിയാനെ കുറ്റം  പറഞ്ഞിട്ടെന്താ കാര്യം. പടച്ചോനേറ്റ് അടുത്തോരെപ്പറ്റി നൊനാമ്പ്രം പറഞ്ഞാ  പടച്ചോൻ പൊറുക്ക്വോ? . വെള്ളിയാഴ്ച ജുമഅക്ക് ഇറങ്ങിയവന്റെ തലയി  ആകാശത്തുകൂടി പോയ കാക്ക കൃത്യമായി തൂറിയതും വസ്ത്രം മാറാൻ മടങ്ങിച്ചെന്ന  അദ്ദേഹം വീട്ടിനകത്ത് വീടരെ ചികിത്സിച്ചുകൊണ്ടിരിക്കുന്ന ഔലിയാനെ കണ്ടതും  ഒക്കെ വേണ്ടുകകൾ എന്ന് വെച്ച് മിണ്ടാതിരിക്കാതെ വലിയ കാര്യമാക്കേണ്ട വല്ല  കാര്യവുമുണ്ടോ.... 
ങാ അതൊക്കെ പോകട്ടെ അത് ഞങ്ങടെ മാലീസൗല്യാടെ കഥയാണ്...പറഞ്ഞ് തുടങ്ങിയത് ഉക്കുറു ഔല്യാടെ കഥയാണല്ലോ...
എല്ലാ  ദിവ്യന്മാരും ഗ്രാമത്തിൽ പെട്ടന്നങ്ങ് പ്രത്യക്ഷപ്പെടലായിരുന്നു പതിവ്.  എന്നാൽ ഉക്കുറൗല്യാനെ ഗ്രാമത്തിലെ ഇടയ ബാലർ കണ്ടെത്തുകയായിരുന്നു.  ഗ്രാമത്തിലെ കുട്ടികൾക്ക് ഓപ്ഷൻ രണ്ടായിരുന്നു. ഒന്നുകിൽ സ്കൂളിൽ പോവുക  അല്ലെങ്കിൽ ആടിനെ മേക്കാൻ പോവുക. സ്കൂളിൽ പോകുന്നതിനേക്കാൾ ഇഷ്ടം കുറേകൂടി  സ്വാതന്ത്ര്യം ലഭിക്കുന്നത് ഇടയവൃത്തിയായതുകൊണ്ട് കുട്ടികൾ അത് ഓപ്റ്റ്  ചെയ്തുവന്നു...
 നിർബന്ധിച്ച് സ്കൂളിലയക്കപ്പെട്ട അപൂർവ്വം ചിലർ  സർവ്വതന്ത്ര സ്വതന്ത്രരായ ഈ കൂട്ടുകാരെക്കുറിച്ച് വലിയ അസൂയയിലായിരുന്നു  എന്നാണ് ചരിത്രകാരന്മാർ പറയുന്നത്..
 ഗ്രാമത്തിന്റെ തെക്ക് ഭാരതപ്പുഴ  കിഴക്ക് ചേരിക്കല്ല്, അവിടം മുതൽ  വടക്ക് കാലൻ കുളംവരെ ഉയർന്ന് നിൽകുന്ന  മൊട്ടക്കുന്നുകൾ.‌ പടിഞ്ഞാറ് കൊണ്ടുക്കര പാടശേഖരം അങ്ങ പാമ്പാടിതൊട്ട്  ഭാരതപ്പുഴവരെ. ഇതിൽ വടക്ക് വശത്തെ  കുന്നുകളായിരുന്നു ഇടയ ബാലന്മാരുടെ  വിഹാര ഭൂമിക. ഇതിന്റെ വടക്ക് കിഴക്കേ കോണിലെ കുന്നിൻ മുകളിൽ പരന്ന്  കിടക്കുന്ന പീഢഭൂമിയുടെ പേരാകുന്നു തിലാമുറ്റം.  അതിന്റെ കിഴക്കേചെരുവിൽ  ഒരിക്കലും വറ്റാത്ത ഒരു ഉറവയുണ്ട്. ഒരു പാറയുടെ വിള്ളൽ പോലെ  കുന്നിനകത്തേക്ക് നീണ്ടു കിടക്കുന്ന ചെറിയ ഒരു കുഴിയിൽ ഒരിക്കലും വറ്റാത്ത  തണുത്ത തെളിനീർ. ആടു മേക്കാൻ വരുന്നവരും വിറകെടുക്കാൻ വരുന്നവരുമൊക്കെ  കൈക്കുടന്നയിൽ കോരിക്കുടിച്ച് ദാഹമകറ്റുന്ന തീർത്ഥം. ഒരു ദിവസം ആടു മേക്കാൻ  ചെന്ന കുട്ടികൾ വെള്ളം കുടിക്കാൻ ചെന്നപ്പോളാണത് കണ്ടത് ഉറവയുടെ അടുത്ത്  ചവതമരങ്ങളുടെ തണലിൽ ഒരാളിരിക്കുന്നു. ചെറിയ ഒരൊറ്റമുണ്ട് അരയിൽ  ചുറ്റിയതൊഴിച്ചാൽ വേറെ നൂൽ ബന്ധമില്ല. നിർബന്ധമുള്ളവർക്ക് അർദ്ധനഗ്നനായ  ഫക്കീർ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന രൂപം. ആരെന്ത് ചോദിച്ചാലും  മിണ്ടാട്ടമില്ല. കുട്ടികൾ പറഞ്ഞ് മുതിർന്നവരറിഞ്ഞു.‌ പലരും കാണാൻ ചെന്നു.  വേഷം കൊണ്ടും മൗനം കൊണ്ടും ഭക്തന്മാർക്ക് കാര്യം വേഗം മനസിലായി. സംഗതി ആൾ  ദിവ്യനാകുന്നു. ഉടനെ ചിലർ ഭക്ഷണമെത്തിച്ചു. ദിവ്യനെ പരിചരിക്കാൻ തുടങ്ങി.  ക്രമേണ സന്ദർശകർ കൂടി. എല്ലാവരും ആവലാതികൾ ബോധിപ്പിക്കാൻ തുടങ്ങി.  ബോധിപ്പിച്ചവർക്കൊക്കെ അദ്ദേഹം മരുന്നുകൾ കൊടുത്തു. മുന്നിൽ കണ്ട ചെടികളുടെ  ഇലകൾ തന്നെയായിരുന്നു മരുന്ന്...
 
നാല് ദിവസം കൊണ്ട് തെക്കേ  തലക്കലും ചേരിക്കല്ലിന്മേലും കൊള്ളിപ്പറമ്പത്തും ഗണപത്യേം കാവിലുമെല്ലാം  സംഗതി മശ്ഹൂറായി.... രോഗം മാറിയവരും വീണു പോയ മുതൽ കിട്ടിയവരും നാട് വിട്ട്  പോയ മകൻ തിരിച്ചെത്തിയ വരുമൊക്കെയായി ദിവ്യാത്ഭുതങ്ങൾക്ക് സാക്ഷികളേറെ...  ദിവ്യനെ ഇങ്ങനെ കാട്ടിൽ വിട്ടാൽ പറ്റില്ലല്ലോ അനുഗ്രഹം  നാട്ടിലെത്തിക്കുകയാണെങ്കിൽ വലിയ പുണ്യമായിരിക്കും എന്ന് കരുതി അദ്ദേഹത്തെ  പതുക്കെ നാട്ടിലേക്ക് കൊണ്ടു പോകാൻ ഭക്തന്മാരിൽ ചിലർ കച്ചകെട്ടി... 
  ഒരു ദിവസം പുലർച്ചെ ജന സഞ്ചാരം തുടങ്ങുന്നതിന്ന് മുമ്പ് തന്നെ അവർ  തുലാമിറ്റത്തെത്തി. ദിവ്യന്‌ അന്നപാനീയങ്ങളെത്തിച്ചു കൊടുക്കുന്ന നിഷ്കളങ്ക  ഭക്തർ സ്ഥലത്തെത്തും മുമ്പ് ഔല്യാനെ പൊക്കണം എന്നായിരുന്നു പരിപാടി.   പതിവു പോലെ മരച്ചുവട്ടിൽ പത്മാസനത്തിലിരിപ്പുണ്ട് ദിവ്യൻ. അവർ ചെന്ന്  ഔല്യാനെ വിളിച്ചു. ണീക്കിൻ ഉപ്പാപ്പ ഞമ്മക്ക് ഒർ വൈക്ക് പോകാനുണ്ട്. ഔല്യ  കേട്ടം ഭാവം നടിക്കുന്നില്ല എഴുന്നേല്ക്കുന്നുമില്ല. പിന്നെ പതുക്കെ ചെന്ന്  പിടിച്ചെണിപ്പിക്കാനായി ശ്രമം. അപ്പോഴാണ്‌ സംഗതി മനസിലാകുന്നത്.ഔല്യാന്റെ  അരക്ക്ന്ന് കീഴ്പോട്ട് തളർന്നതാണ്‌ എന്ന്. ഭക്തൻ മാരുടെ വീടുകൾ തോറും  ദിവ്യനെ കൊണ്ട്‌നടന്ന് ബർക്കത്ത് വിറ്റ് കാശാക്കാനായിരുന്നല്ലോ പദ്ധതി.  അതിൽ നിന്ന് പിറകോട്ട് പോകാൻ അവരേതായാലും തയ്യാറായില്ല. ഔലായാനെ ചുമക്കാം  എന്നായി സംഘം. അങ്ങനെ അവർ ദിവ്യനേയും ചുമലിലേറ്റി യാത്രയായി.  കുണ്ടനിടവഴികളിലൂടെ രാജ വീഥിയിലിറങ്ങി പടിഞ്ഞാട്ട് വെച്ചു.   നാലാള്‌ കൂടുന്ന കവലയായ ഗണപതിയൻ കാവായിരുന്നു ലക്ഷ്യം.ആദ്യം ചുമന്നവൻ വിയർത്ത് കുളിച്ചപ്പോൾ രണ്ടാമൻ പിന്നെ  മൂന്നാമൻ അങ്ങനെ മാറി മാറി നാലമത്തവൻ. വഴിക്ക് പല ഭക്തർക്കും ദർശനം നല്കി  ഗണപതിയൻ കാവിലെത്തിയപ്പോഴേക്കും  നേരം നട്ടുച്ച. നാലു പുറവും ആളു കൂടി.  ദിവ്യന്റെ മഹത്വം പ്രകീർത്തിക്കാൻ തുടങ്ങി ....  അപ്പോഴാണ്‌ അത്യാഹിതം  സംഭവിച്ചത്. വാണിയംകുളം ചന്തയിൽ നിന്നും പെരുമ്പിലാവ് ചന്തയിലേക്ക്  കന്നുകളെ കൊണ്ടു പോകുന്ന തൃശൂര്കാരൻ നസ്രാണി അന്തോണിച്ചനും കൂട്ടരും അവരുടെ  കാലികളുമായി ആവഴിവരുന്നു. കാഴ്ചകണ്ട നസ്രാണി കാര്യമന്വേഷിച്ചു. മേത്തന്റെ   ചുമലിലിരിക്കുന്ന മഹാൻ വലിയ ദിവ്യനാണെന്നും എന്ത് പറഞ്ഞാലും ഫലിക്കും  എന്നു മൊക്കെ കൂടെയുള്ളവർ പൊടിപ്പും തൊങ്ങലും വെച്ച് വർണ്ണിച്ചു. പുണ്യവും  പണവും എവിടെന്നായാലും ആരുടേതായാലും കളയരുത് എന്ന് തൃശ്ശിവപ്പേരൂർ  തത്വത്തിൽ വിശ്വസിക്കുന്ന അന്തോണിക്ക് ഹരം കയറി.  എന്നാപ്പിന്നെ ആ  മുഖമൊന്ന് കണ്ടിട്ടുതന്നെ കാര്യം എന്ന് തീരുമാനിച്ച് അന്തോണി ദിവ്യന്റെ  മുന്നിലെത്തി..... ദിവ്യന്റെ മുഖം കണ്ടതും അന്തോണിയൊരു ചോദ്യം ....
അല്ലെടാ  ദ് മ്പടെ ഉക്കുറ്വല്ലേന്ന്....അതും ചോദിച്ച് ചേട്ടനും കൂട്ടരും   കന്നുകളേയും കൊണ്ട്  സ്ഥലം വിട്ടു. അപ്പഴാണ്‌ നമ്മുടെ ഭക്തന്മാർക്ക് കാര്യം  പിടികിട്ടിയത്.ഈ വെയിലും കൊണ്ട് തങ്ങളേറ്റിക്കൊണ്ട് നടക്കുന്നത്  തൃശൂരങ്ങടിയിൽ ഇരുന്നു നിരങ്ങി ഭിക്ഷാടനം നടത്തിക്കൊണ്ടിരുന്ന  ഉക്കുറുവിനെയാണ്‌എന്ന് ... 
പിന്നെ താമസിച്ചില്ല ദിവ്യനെ പാതവക്കിൽ  കല്ലന്മാർതൊടീക്കർ സ്ഥാപിച്ച കരിങ്കല്ലത്താണിമേൽ ഇറക്കി വെച്ച് ഭക്താന്മാർ  സ്ഥലം വിട്ടുഎന്നാണ്‌ ചരിത്രം പറയുന്നത്... നട്ടുച്ചയായിരുന്നു.  കരിങ്കല്ലത്താണി വെയിലേറ്റ് പതച്ചിരുന്നു എന്നതൊന്നും അവർക്ക്  പ്രശ്നമായില്ലത്രേ...  ആള്‌ ദിവ്യനാണല്ലോ... വലിയ ചൂടൊന്നും പ്രശ്നമാകില്ല  എന്ന് അവർ കരുതിക്കാണും .... ആര്‌ ദിവ്യനെ എടുത്ത്  താഴെ ഇറക്കിയെന്നോ  അദ്ദേഹമെങ്ങനെ സ്ഥലം വിട്ടു എന്നോ ഒന്നും ചരിത്രത്തിൽ കാണുന്നില്ല.  കാരക്കാട്ടുകാർ ഉക്ക്‌റൂനെ ഏറ്റിയപോലെ എന്ന് ചൊല്ലിന്‌ ജന്മം ലഭിച്ചേടത്ത്  ചരിത്രം അവസാനിക്കുന്നു....

Friday, August 27, 2021

ആലിഹാജിയോടൊപ്പം

ഒരാഴ്ചത്തെ ലീവിൽ നാട്ടിൽ വന്നതായിരുന്നൂ ഞാൻ. രണ്ടോ മൂന്നോ മാസത്തിലൊരിക്കൽ ഒരു രണ്ടാം ശനിയാഴ്ചയും ഒഴിവു ദിവസങ്ങളിൽ ജോലിചെയ്തുണ്ടാക്കുന്ന  കോമ്പൻസേഷൻ ലീവും കൂട്ടിച്ചേർത്ത് ഒരാഴ്ചത്തെ അവധി അതായിരുന്നു പതിവ്...
അന്ന് വൈകുന്നേരം പുറത്തേക്കിറങ്ങി. കൂട്ടുകാരെയാരെയെങ്കിലും കിട്ടിയാൽ പുഴയിൽ പോകാം എന്നായിരുന്നു പദ്ധതി. 
ആലിഹാജിയുടെ വീടിനടുത്തെത്തിയപ്പോൾ ചെറിയൊരു വീശുവലയും മീൻ കുണ്ടയുമായി പുഴയിലേക്ക് പോകാനുള്ള ഒരുക്കത്തിൽ നിൽകുകയാണ് ആലിഹാജി. മൂപ്പരൊരു കൊച്ചു വലവാങ്ങിയതും അതുമായി പുഴയിലൂടെ അലഞ്ഞ് പലപ്പോഴും ഒന്നും കിട്ടാതെ മടങ്ങാറൂള്ളതും നാട്ടിൽ സംസാരമായിരുന്നു. ചെയ്ത ഏർപ്പാടുകളില്ലാം നഷ്ടം മാത്രം മിച്ചമാക്കി അദ്ദേഹമിപ്പോൾ സ്വസ്ഥനായിരുന്നു. 
ഹാജി എനിക്ക് ഗുരു തുല്ല്യനാണ്... ഉപ്പായുടെ സുഹൃത്തും അകന്ന ബന്ധുവും.... എന്റെ മനസിൽ അഴിമതി രഹിത ഔദ്യോഗിക ജീവിതം എന്ന ആശയം പാകിവളർത്തിയതിൽ ഹാജിയാർക്ക് വലിയ പങ്കുണ്ടായിരുന്നു. അവസാനം ഒരു പി ഡ്ബ്ലിയുഡി കോണ്ട്രാക്റ്ററായിനോക്കിയ അദ്ദേഹം അഴിമതിയോട് കലഹിച്ച് പണി വലിച്ചെറിഞ്ഞത് എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു. ചെറുപ്പത്തിലേ ബോബെയിൽ പോയി അവിടെ വെച്ച് മരിച്ച അദ്ദേഹത്തിന്റെ മകൻ സൈനുദ്ദീൻ എന്റെ കളിക്കൂട്ടുകാരനായിരുന്നു. ചെറുപ്പത്തിലേ സർക്കാറുദ്യോഗസ്ഥനായി മാറിയ എന്നെ അദ്ദേഹത്തിന്ന് വലിയ ഇഷ്ടമായിരുന്നു. 
മീൻ പിടിക്കാൻ തുണയന്വേഷിച്ച് നിൽക്കുകയായിരുന്ന ഹാജ്യാർക്ക് എന്നെ കണ്ടപ്പോൾ സന്തോഷമായി. വരീൻ കുട്ടീ നമുക്ക് ഒരുപിടി പരൽ കിട്ടുമോ എന്ന് നോക്കാം. അവധിയിലെ ഒരു സായാഹ്നം എങ്ങനെ ചെലവഴിക്കണം എന്ന് ചിന്തിച്ചിരുന്ന എനിക്ക് ക്ഷണം സ്വീകാര്യമായി. ഭാര്യ അവളുടെ വീട്ടിലാണ്. ഇനി രാത്രിയിലേ അങ്ങോട്ട് എത്തേണ്ടതുള്ളൂ. സന്തോഷത്തോടെ അദ്ദേഹത്തിന്റെ കയ്യിൽ നിന്നും മീൻ കുണ്ടയും വാങ്ങി ഞാനദേഹത്തെ പിന്തുടർന്നു... ഓവുപാലത്തിന്റെ അരികിലൂടെ റെയിലിന്മേൽ കയറി പടിഞ്ഞാട്ട് വെച്ചു. ചീക്കരത്തെ പാലത്തിന്റെയതിലേ കണ്ടാറിയിലേക്കിറങ്ങി അവുടെനിന്നും നിളയുടെ പഞ്ചാരമണൽ പരപ്പിലേക്ക്. മണലിൽ ആർത്തു ചിരിച്ചുകൊണ്ട് കളികളിലേർപ്പെട്ടിരിക്കുന്ന കുട്ടികൾ. കരിമ്പനയോലകൊണ്ട് ചക്രമുണ്ടാക്കി മണലിൽ വെക്കുമ്പോൾ കാറ്റിൽ ചക്രം കിഴക്കോട്ട് പായുന്നു. അതിനെപ്പിടിക്കാൻ കൂവിയാർത്ത് പിറകെ അവരും പായുകയാണ്.  പുഴയിലെത്തുമ്പോഴേക്ക് അദ്ദേഹം ഒരുപാട്  ചരിത്രങ്ങൾ പറഞ്ഞു തീർത്തു. വിട്ടു വീഴ്ച യില്ലാത്തെ നീതി ബോധം കാരണം പലപ്പോഴും ഉപേക്ഷിക്കേണ്ടി വന്ന നല്ല നല്ല ജോലികൾ. പിന്നീട് ഏർപ്പെട്ട ബിസിനസുകളിലെല്ലാം നേരിടേണ്ടി വന്ന നഷ്ടങ്ങൾ. ഏറ്റവും ഒടുവിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറോട് പിണിങ്ങി ഉപേക്ഷിക്കപ്പെട്ട പി ഡബ്ല്യുഡി കോണ്ട്രാക്റ്റ്. കൃത്യമായി സിമന്റും മണലും ചേർക്കുന്നില്ലേ എന്ന് പരിശോധിക്കേണ്ടവർ അത്രയും ചേർക്കേണ്ട കുറവു വരുത്തിയതിന്റെ വിഹിതം തങ്ങൾക്ക് എത്തിച്ചാൽ മതിയെന്ന് പറയുമ്പോൾ എങ്ങനെ അവരുമായി ഒത്തു പോകും എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഞാനത് വേണ്ടെന്ന് വെച്ചു കൂട്ടി. നമുക്ക് മരിച്ച് പോകേണ്ടേ.... വലയും ചുമലിലിട്ട് കഥപറഞ്ഞ് കൊണ്ട് മുന്നിൽ നടക്കുന്ന അദ്ദേഹത്തെ മൂളിക്കേട്ടുകൊണ്ട് ഞാൻ പിൻ തുടർന്നു. എന്റെ നാട്ടിലെ അറിയപ്പെടാത്ത ഒരു മഹാന്റെ കൂടെയാണ് ഞാൻ നടക്കുന്നത് എന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു. 

വേനലറുതിയിൽ മെലിഞ്ഞൊട്ടിയ പുഴ. അവിടവിടെ മാത്രം കുറേശ്ശെ വെള്ളം. ഇവിടെയൊക്കെ വീശിയാൽ വല്ലതും കിട്ടുമായിരിക്കും. വെയിലാറിവരുന്നു. പടിഞ്ഞാറുനിന്ന് കിഴക്കോട്ട് വീശുന്ന ഇളം കാറ്റ്. കുഞ്ഞിരാമൻ നായരുടെ പമ്പ് ഹൗസിന്റെ ഭാഗത്തുനിന്നും ഞങ്ങൾ വീശാൻ തുടങ്ങി. വീശി വീശി ഞങ്ങൾ മാമരു കുണ്ടിലെത്തി. ഇതുവരെ കുണ്ടയുടെ അടി പരന്നിട്ടില്ല. ഇന്നിനി മീനൊന്നും കിട്ടുമെന്ന് തോന്നുന്നില്ല എന്ന് ഞാൻ മനസിൽ പറഞ്ഞു. 
പകലസ്തമിക്കുകയാണ്. ഇപ്പോൾ പുഴയിലെങ്ങും വെയിലില്ല. ഗ്രാമത്തിന്റെ കിഴക്കേ അതിരിലെ വാടാനാംകുറുശ്ശി കുന്നുകളിൽ പോക്കുവെയിലിന്റെ പൊന്നൊളി. 
അക്കരെ നിന്നും കടവിലേക്കിറങ്ങിയ വല്ല്യാട്ടെ നാരായണന്റെ മകൻ മണി വിളിച്ചു ചോദിച്ചു ഹാജ്യാരെ മീൻ കിട്ട്യോ. ചിരിച്ചുകൊണ്ട് ഹാജ്യാർ പറഞ്ഞു ഒന്നും കിട്ടിണില്ലെടോ യ്യ് രണ്ട് വല വീശിക്കാട്ട്... മണി സമ്മതിച്ചു.  ഹാജ്യാരുടെ കയ്യിൽ നിന്നും വലവാങ്ങി അവൻ വെള്ളത്തിലേക്കിറങ്ങി. 
ഇടക്കിടക്ക് ഓരോ വലവീശി ഞാങ്ങൾ കിഴക്കോട്ട് നീങ്ങി. കുടപ്പാറ കയത്തിൽ  എത്തിയപ്പോഴേക്കും സൂര്യനസ്തമിച്ചിരുന്നു.
ആകാശത്തിലൂടെ കിഴക്കോട്ട് കൂട്ടമായി പറന്ന് പോകുന്ന കൊക്കുകളും കാക്കകളും മറ്റു നീർ പക്ഷികളും. 
വലിയപള്ളിയിൽ നിന്നും യൂസഫ് മുസ്ല്യാരുടെ ബാങ്കൊലി. പുഴയിൽ അധികമാരുമില്ല. കുണ്ടയിൽ ഇതു വരെ അരക്കിലോ പരൽ പോലും ആയിട്ടില്ല. ന്നാ ഞാനിഞ്ഞ് പോട്ടെ ഹാജ്യാരേ ഇക്ക് അക്കരെ പോയിട്ട് കുറച്ച് പണിയുണ്ട്. വല ഹാജ്യാരെ തിരിച്ചേല്പിച്ച് മണി കുട്ടന്റെ പീടികയുടെ വശത്തേക്ക് നടന്നു... പുഴയിൽ ഞങ്ങളൊറ്റക്കായി.
ന്ന് പ്പൊ ഇത് മതി മേൽകഴുകി പോകാൻ നോക്കാം എന്ന് പറഞ്ഞ് ഹാജ്യാർ മടങ്ങാൻ ഒരുങ്ങവേ "ഇതാരാ ഇപ്പൊ മീൻ പിടുത്തക്കര്" എന്നും ചോദിച്ചുകൊണ്ട് അദ്ദേഹം വന്നു. മങ്ങിയ വെളിച്ചത്തി ആൾ അടുത്തെത്തിയപ്പോഴാണ് മനസിലായത്.  പറമ്പിലെ ബാപ്പുഹാജി. ഞങ്ങൾ രണ്ടു പേരുടേയും ബന്ധു. വലിയൊരു വലയും ചുമലിലിട്ട് അദ്ദേഹം മീൻ പിടിക്കാൻ ഇറങ്ങിയിരിക്കയാണ്. ഇനി രാത്രി പത്തുമണി വരെ വീശി നിറയെ മീനും പിടിച്ചേ മൂപ്പർ മടങ്ങൂ. 
നോക്കട്ടെ മോനേ വല്ലതും കിട്ട്യോ അദ്ദേ ഹത്തിന്റെ സ്നേഹപൂർണ്ണമായ അന്വേഷണം. ഞാൻ ലജ്ജയോടെ ഞങ്ങളുടെ ശുഷ്കമായ കുണ്ട അദ്ദേഹത്തിന്റെ മുന്നിൽ വെച്ചു. അത് പൊക്കി നോക്കിയിട്ടദ്ദേഹം ഞങ്ങളെ കളിയാക്കി. ങ്ങാ നല്ല മീൻ പുടുത്തക്കാരാ... ഇത്ര നേരം അലഞ്ഞിട്ടും ഒരു റാത്തല് തികഞ്ഞിട്ടില്ലല്ലോ. കുണ്ട താഴെ വെച്ച് അദ്ദേഹം തന്റെ വലിയ വലയുമായി കൊടപ്പാറ കയത്തിലേക്കിറങ്ങി. അരയോളം വെള്ളത്തിലേക്കിറങ്ങി അദ്ദേഹം വീശി. വല വലിച്ചു നോക്കിയപ്പോൾ നിറയെ മീൻ. വല മണലിൽ വിരിച്ചിട്ടദ്ദേഹം പറഞ്ഞു "ങൂം വേഗം പെറുക്കി കുണ്ട നിറക്കിൻ". ഞങ്ങൾ ധൃതിയിൽ  മീൻ പെറുക്കി കുണ്ടയിലാക്കി. ഒരു വലകൂടി ഞങ്ങൾക്ക് വേണ്ടി അദ്ദേഹം വീശിയപ്പോഴേക്കും ഞങ്ങളുടെ കുണ്ട നിറഞ്ഞിരുന്നു..."ഞ്ഞ് വേഗം സ്ഥലം വിട്ടോളിൻ. ഞാൻ എനിക്ക് വല്ലതും കിട്ട്വോ നോക്കട്ടേ..." അദ്ദേഹം വലയും കുണ്ടയുമെടുത്ത് കിഴക്കോട്ട് നടക്കുന്നത് നന്ദിയോടെ നോക്കിക്കൊണ്ട് നിൽക്കവേ ഞാൻ കണ്ടു. അങ്ങകലെ മലയുടെ മറവിൽ നിന്നും ഉദിച്ചുയരുന്ന പൂർണ്ണ ചന്ദ്രൻ.
കൊടപ്പാറ ആശ്രമത്തിൽ നിന്നും മൈക്കിലൂടെ മുഴങ്ങുന്ന ജ്ഞാനപ്പാന....

ആലിഹാജി മേൽ കഴുകി വല ചുമലിലിട്ട് പുറപ്പെട്ടു. മീൻ കുണ്ടയുമായി പിറകെ ഞാനും. കുണ്ടയുടെ ഭാരം അനുഭവപ്പെടാൻ തുടങ്ങിയപ്പോൾ ഞാനോർത്തു...ബാപ്പുഹാജി വന്നില്ലായിരുന്നെങ്കിൽ ഒരാശ്വാസമായേനേ...
നിളയുടെ മണലിന്മേൽ പരന്നൊഴുകുന്ന നിലാവിൽ കുളിച്ചുകൊണ്ട് ഞങ്ങൾ കാരക്കാട് മുക്രിക്കടവ് ലക്ഷ്യമാക്കി നടന്നു. പുഴയിൽ നിന്നും പള്ളിക്കടവിലേക്കുള്ള ഇടവഴിയിലേക്ക് കയറുമ്പോൾ വലിയപള്ളിയിൽ നിന്നു. ഇശാ ബാങ്ക് കൊടുക്കുന്നു...

Friday, August 13, 2021

നീതി നന്മ വിട്ടുവീഴ്ച


ഖലീഫ ഉമറിന്റെ ഭരണകാലം നീതിയുടേയും നന്മയുടേയും പുഷ്കല കാലം. കുറ്റവിചാരണയിലും ശിക്ഷാ വിധികളിലും അത് നടപ്പാക്കുന്നതിലും അങ്ങേ അറ്റത്തെ കണിശത പുലർത്തപ്പെട്ടിരുന്ന കാലം. ഒരു ഭരണാധികാരി നീതിമാനാകുമ്പോൾ സ്വാഭാവികമായും ഭരണീയരും നീതിമാന്മാരായി മാറുന്നത് അദ്ദേഹത്തിന്റെ ചരിത്രത്തിൽനിന്ന് നമുക്ക് വായിച്ചെടുക്കാൻ കഴിയും. ഒരിക്കൽ അദ്ദേഹത്തിന്റെ കോടതിയിലേക്ക് ഒരാളെയും കൊണ്ട് രണ്ട് ചെറുപ്പക്കാർ കടന്നുവന്നു. അവരുടെ പിതാവിനെ അയാൾ കൊന്നുകളഞ്ഞു എന്നായിരുന്നു അവരുടെ പരാതി. ഖലീഫ പ്രതിയെ വിചാരണ ചെയ്തു. ഇവരുടെ പിതാവ് തന്റെ ഒട്ടകത്തെയുകൊണ്ട് എന്റെ കൃഷിയിടത്തിൽ കയറി. എന്റെ കൃഷി നശിപ്പിക്കാതിരിക്കാൻ ഞാൻ പറഞ്ഞിട്ടും അദ്ദേഹം കൂട്ടാക്കിയില്ല. പെട്ടെന്നുണ്ടായ കോപത്താൽ ഞാൻ എറിഞ്ഞ കല്ല് അദ്ദേഹത്തിന്റെ മർമ്മത്ത് കൊണ്ടതിനാൽ അയാൾ മരണപ്പെട്ടു. ഇതായിരുന്നു പ്രതിയുടെ മൊഴി. വിസ്താരത്തിന്നു ശേഷം ഉമർ പ്രതിക്ക് വിധിച്ചത് വധശിക്ഷയായിരുന്നു. വധിക്കപ്പെട്ടയാളുടെ മക്കളോട് പ്രതിക്ക് മാപ്പു നൽകാൻ തയ്യാറുണ്ടോ എന്ന് കോടതി ആരാഞ്ഞപ്പോൾ അവരത് നിരസിക്കുകയാണു ചെയ്തത്. അതിനാൽ ശിക്ഷ ഉറപ്പിക്കപ്പെട്ടു. ശേഷം എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോൾ എന്റെ കുടുംബത്തെ ഒന്ന് സന്ദർശിച്ച് വരാൻ അനുവാദം വേണമെന്ന് അയാൾ അപേക്ഷിച്ചു. തികച്ചും മാനുഷികമായ ആ അപേക്ഷ ആൾ ജാമ്മ്യത്തിന്റെ പുറത്ത് അനുവദിക്കാൻ കോടതി തയ്യാറായി. പക്ഷേ അപരിചിതനായ ഒരു വ്യക്തിക്ക് സ്വജീവൻ കൊണ്ട് ആരു ജാമ്മ്യം നിൽകും എന്നത് പ്രശ്നമായി. അപരിചിതനായ അയാൾക്ക് ജാമ്യം നില്‍ക്കാന്‍ ആരും തയാറായിരുന്നില്ല. മാപ്പുകൊടുക്കാന്‍ വാദികളും തയാറായില്ല.
ഈ അവസരത്തിൽ മുതിർന്ന സഹാബിയും പണ്ഡിതനുമായ    അബൂദര്‍രില്‍ ഗിഫാരി പ്രതിക്ക് വേണ്ടി ജാമ്യം നില്‍ക്കാൻ തയ്യാറായി. ഏതെങ്കിലും കാരണവശാൽ പ്രതി നിശ്ചിത സമയത്തിനകം ഹാജരാകാതെ വന്നാൽ ഗിഫാരിക്കുമേൽ ശിക്ഷ നടപ്പാക്കപ്പെടും എന്നായിരുന്നു ജാമ്മ്യവ്യവസ്ഥ.  മൂന്നാം നാള്‍ ശിക്ഷ നടപ്പാക്കുന്ന സന്ദര്‍ഭത്തില്‍ പ്രതി ഹാജരായില്ലെങ്കില്‍ നീതി നടപ്പാക്കുന്നതില്‍ പിന്നോട്ടുപോകില്ലെന്നും ഒരു ഇളവും പ്രതീക്ഷിക്കേണ്ടതില്ല എന്നുമുള്ള ഖലീഫയുടെ മുന്നറിയിപ്പിന്ന് " ഞാന്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നു" എന്നായിരുന്നു  അബൂദര്‍റിന്റെ മറുപടി. മൂന്നാം ദിവസം കോടതികൂടി. പരാതിക്കാരും ജാമ്മ്യക്കാരനും എത്തി. ശിക്ഷക്ക് സാക്ഷികളാകാൻ ധാരാളം സത്യവിശ്വാസികളും ഹാജറായി. പക്ഷേ പ്രതിമാത്രം എത്തിയില്ല. സമയം തീരാറായപ്പോൾ ജാമ്മ്യക്കാരൻ ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറായി ജഡ്ജിക്ക് മുന്നില്‍ ഹാജരായി. അതൊരു വല്ലാത്ത സന്ദർഭമായിരുന്നു. നിരപരാധിയായ  തലമുതിർന്ന സഹാബി അപരിചിതനായ പ്രതിക്കു പകരം വധിക്കപ്പെടുക. അപ്പോഴതാ ഓടിക്കിതച്ച് അയാൾ വരുന്നു വധ ശിക്ഷ ഏറ്റുവാങ്ങാൻ. സദസ്സ് ആശ്വാസത്താൽ നെടുവിർപ്പിട്ടു. അതേസമയം പ്രതിയുടെ നടപടി കലീഫയടക്കം എല്ലാവരേയും അത്ഭുത് സ്തബ്ദരാക്കി. ഖലീഫ അയാളോട് ചോദിച്ചു. ജാമ്മ്യ വ്യവസ്ഥപ്രകാരം ആരും താങ്കളെ അന്വേഷിച്ച് വരില്ല എന്ന് ഉറപ്പായിട്ടും മരണമേറ്റുവാങ്ങാൻ ഓടിയെത്തിയ താങ്കളുടെ പ്രചോദനമെന്തായിരുന്നു. 
അപരിചിതനായ എന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത വ്യക്തിയോട് ഞാൻ ചെയ്ത കരാർ പാലിക്കപ്പെട്ടില്ലെങ്കിൽ ലോകത്ത് കരാർ പാലനം എന്ന മൂല്ല്യം തന്നെ നശിച്ചതായി ലോകം മനസിലാക്കുമെന്ന് ഞാൻ ഭയപ്പെട്ടു. 
തുടർന്ന് ഖലീഫ അബൂദര്‍റിനോട് ചോദിച്ചു ‘ഗോത്രമേതെന്ന് പോലും അറിയാത്ത ഈ പ്രതിക്ക് സ്വജീവൻ കൊണ്ട് ജാമ്യം നില്‍ക്കാന്‍ അങ്ങയെ പ്രേരിപ്പിച്ചതെന്താണ്?’ അദ്ദേഹം പറഞ്ഞു ഞാന്‍ ഇദ്ദേഹത്തിനുവേണ്ടി ജാമ്യം നിന്നില്ലായിരുന്നുവെങ്കില്‍ ലോകത്ത് എല്ലാ നന്മയും നശിച്ചുവെന്ന് പില്‍ക്കാലത്ത് ജനങ്ങള്‍ പറയുമോ എന്ന് ഞാന്‍ ഭയന്നു’.
ഈ രണ്ടു മൊഴികളും ശ്രവിച്ച പരാതിക്കാരായ ചെറുപ്പക്കാർ കരഞ്ഞുകൊണ്ട് മുന്നോട്ടുവന്നിട്ട് പറഞ്ഞു. ഞങ്ങൾ ഈ സഹോദരന്ന് മാപ്പു കൊടുക്കുകയാണ്. ഞങ്ങൾ മൂലം വിട്ടുവീഴ്ച എന്ന നന്മ ലോകത്ത് ഇല്ലാതായീ എന്ന് ഭാവിയിൽ ജനങ്ങൾ പറയാനിടവരരുത് എന്ന് ഞങ്ങളാഗ്രഹിക്കുന്നു.
ഇത് കോട്ടതോടെ ഖലീഫയും സദസ്സും സർവ്വേശ്വരനെ വാഴ്തി ക്കൊണ്ട് പിരിഞ്ഞു പോയി.
akoyavk@gmail.com

Thursday, July 29, 2021

പെരുന്നാൾ

അന്നോക്കെ കാരക്കാട്ടെ പെരുന്നാള്‌ അങ്ങനെയായിരുന്നു ... ചെറിയവന്റെ വീട്ടിലും വലിയവന്റെ വീട്ടിലും ഒരേപോലെ .... തലേ ദിവസം തക് ബീർചൊല്ലി ഗ്രാമം മുഴുവൻ നടക്കുക. പിറ്റേദിവസം  കുഞ്ഞുങ്ങളടക്കം മൊട്ടത്തല നിറച്ചെണ്ണതേച്ച് ഭാരതപ്പുഴയിലോ വലിയകുളങ്ങളിലോ പോയി നന്നായൊരു കുളി. പ്രാതൽ മിക്കവാറും പുട്ടും പപ്പടവും, കഴിച്ച് പള്ളിയിലേക്ക് ... അവിടെനിന്നും വന്നാൽ ഏറ്റവും അടുത്ത രണ്ട് മൂന്നു കുടുംബങ്ങളിൽ കയറി ഉണ്ണുക. വിഭവങ്ങളെല്ലാം ഒരുപോലത്തന്നെയായിരിക്കും. ചോറ്. കുമ്പളങ്ങയും നേന്ത്രക്കായും മോരൊഴിച്ചു വെച്ച ഒരു കറി ഒന്നോ രണ്ടോ ഉപ ദംശങ്ങൾ പുളിയിഞ്ചി എന്നു വിളിക്കുന്ന അച്ചാറ്... വലിയ പപ്പടം പിന്നെ ഏറ്റവും പ്രധാനവിഭവമായ ഉണക്കസ്രാവ്‌ പൊരിച്ചതും ഇന്നത്തെപ്പോലെ നാലുകൂട്ടം ഇറച്ചികളും നയ്ച്ചോറും ബിരിയാണിയുമൊന്നും അന്നുണ്ടായിരുന്നില്ല. നൂഡിൽസ് ഫ്രൈഡ് റൈസ് എന്നൊന്നും അന്നാരും കേട്ടിട്ടുമുണ്ടായിരുന്നില്ല.   പിന്നെ ഭക്ഷണത്തിന്നു മേലെ പാലു പിഴിഞ്ഞത് എന്ന് വിളിക്കപ്പെട്ടിരുന്നു ശർക്കര പഴം ചെറിയഉള്ളി നാളികേരം മുതലായവ ചേർത്തുണ്ടാക്കിയ ഒരു പാനീയവും ... വേണമെങ്കിൽ മാപ്പളപ്പായസം എന്നു വിളിക്കാം. 
പിന്നീട് വൈകുന്നേരം കയ്യിലുള്ള ചില്ലറക്കാശ് തട്ടിക്കൂട്ടി പട്ടാമ്പിക്കോ ഷൊർണൂരിലേക്കോ ഒരു സിനിമക്ക് പോക്ക്... തൃശൂര്‌ പാലക്കാട്‌, കോഴിക്കോട്‌മുതലായ് ഇടങ്ങളീൽ പോയി സിനിമകണ്ടിരുന്ന അപൂർവ്വം ഭാഗ്യവാന്മാരെ മറക്കുന്നില്ല.... 
കാലം മാറി വിഭവങ്ങളും ആസ്വാദനങ്ങളും മാറി ... സിനിമയിലൊതുങ്ങിയിരുന്ന നേരമ്പോക്ക് മറ്റു പലതിനും വഴിമാറി.... ചൈനീസ് അമേരിക്കൻ അറേബ്യൻ വിഭവങ്ങളും ഇഷ്ട ഭോജ്യങ്ങളായി... തികയുമോ എന്നഭയത്താൽ പാകം ചെയ്ത ഭക്ഷണങ്ങൾ കൊണ്ടു പോയിക്കൊട്ടുന്നത് തിന്ന്‌ തെരുവുനായ്കൾക്കടക്കം ഒരു ഇമ്പീരിയൽ ലുക്ക് വന്നു... കണ്ടാലേതോ ശ്വാന സ്നേഹികൾ വള്ർത്തുന്നത് എന്ന് ധരിച്ചു പോയേക്കാവുന്ന നായ്കൾ നാട്ടിൽ പെരുകി... പക്ഷേ ഒരു കാര്യത്തിനു മാത്രം മാറ്റം വന്നില്ല ... ഉണക്ക സ്രാവ് നോടുള്ള കമ്പം ... ബിസിനസ് മാനേജുമെന്റ വിദഗ്ദന്മാർ അത് അറിഞ്ഞു തന്നെ കരുനീക്കുന്നു... ഒരു കിലോ ഉണക്ക സ്രാവിന്‌ വില  എഴുനൂറ്റമ്പതു മുതൽ എണ്ണൂറ് വരെ..
അപ്പോഴാണ്‌ ഞങ്ങളിൽ ചിലർ ആസത്യം കണ്ടെത്തി പ്രഖ്യാപിച്ചത് പെരുന്നാളിന്‌ സ്രാവ്‌ പൊരിച്ചില്ല എന്നുവെച്ച് " ദീനുൽ ഇസ്ലാമിൽ നിന്നും പുറത്താകുകയൊന്നുമില്ല എന്നസത്യം ... സ്രാവ് കടയിലിരുന്നു ഉണങ്ങിയെന്ന് കരുതി കേടു വരികയൊന്നുമില്ലല്ലോ ;)

Saturday, July 24, 2021

പിതാവിന്റെ തണലിൽ നിന്ന് പൊട്ടക്കിണറ്റിലേക്ക്

ഇബ്രാഹീമിന്റെ പൗത്രൻ ഇസ്രാഈലിന്ന് (യാക്കൂബ്)മൂന്ന് ഭാര്യമാരിലായി മക്കൾ പന്ത്രണ്ടായിരുന്നു. രൂബേൻ, ശിമയോൻ, ലേവി, യെഹൂദാ, ദാൻ, നഫ്താലി, ഗാദ്, ആശേർ, യിസ്സാഖാർ, സെബൂലൂൻ, യോസേഫ് , ബെന്യാമീൻ എന്നിങ്ങനെ.  അദ്ദേഹത്തിന്റെ മൂന്നാമത്തെ ഭാര്യയിൽ ജനിച്ചമക്കളായിരുന്നു യൂസഫും ബെന്യാമീനും. ബിന്യാമിന്റെ പ്രസവത്തോടെ അവരുടെ അമ്മ മരിച്ചു പോയിരുന്നതുകൊണ്ടാവണം ഈ മക്കളോട് അദ്ദേഹത്തിനു പ്രത്യേക വാത്സല്ല്യമായിരുന്നു. ഇത് മറ്റു മക്കളിൽ കഠിനമായ അസൂയയും വെറുപ്പും ഉളവാക്കി.  പ്രത്യേകിച്ചും കൂട്ടത്തിലേറ്റവും സുന്ദരനായ യൂസഫിനോടുള്ള സ്നേഹം. അവരിലെ കുബുദ്ധികൾ എങ്ങനെയെങ്കിലും യൂസഫിനെ പിതാവിൽ നിന്ന് അകറ്റാനുള്ള വഴികൾ ആരാഞ്ഞുകൊണ്ടിരുന്നു.

ഒരു ദിവസം പുലർച്ചെ യൂസഫ് പിതാവിനോട് പറഞ്ഞു പിതാവേ ഇന്നലെ രാവിൽ ഞാനൊരു കിനാവു കണ്ടിരിക്കുന്നു. പതിനൊന്ന് നക്ഷത്രങ്ങളും സൂര്യചന്ദ്രാദികളും എന്നെ സാഷ്ടാംഗം പ്രണമിക്കുന്നതായി ഞാൻ കണ്ടു. പ്രവാചകനായ യാക്കൂബിന് കാര്യം മനസിലായി. തന്റെ വത്സല പുത്രൻ തന്റെ മാതാപിതാക്കളും സഹോദരങ്ങളും ബഹുമാനിക്കേണ്ട ഉന്നത പദവിയിൽ എത്തുമെന്ന് അദ്ദേഹം ദീർഘദർശനം ചെയ്തു. പൊതുവേ യൂസഫിനോട് അസൂയ പുലർത്തുന്ന അവന്റെ അപക്വമതികളായ സഹോദരന്മാർ ഇതറിഞ്ഞാൽ വല്ല അവിവേകവും പ്രവർത്തിക്കുമോ എന്ന് അദ്ദേഹത്തിന് ആശങ്കയുണ്ടായി. അതുകൊണ്ട് സ്വപ്നത്തിന്റെ വൃത്താന്തം സഹോദരന്മാരെ അറിയിക്കരുത് എന്നദ്ദേഹം യൂസഫിനെ താക്കീത് ചെയ്തു. 
യൂസഫിന് സർവ്വേശ്വരൻ സ്വപ്ന വ്യാഖ്യാനം പഠിപ്പിച്ചുകൊടുക്കുകയും അവന്റെ അനുഗ്രം പൂർത്തീകരിച്ചു കൊടുക്കുകയും ചെയ്യും എന്ന സന്തോഷവാരത്ത അറിയിക്കുകയും ചെയ്തു....
സഹോദരന്മാരുടെ അസൂയ വർദ്ധിച്ചു വരികയായിരുന്നു. മരുഭൂമിയിൽ ആടു മേച്ചു കൊണ്ടിരിക്കേ തരം കിട്ടുമ്പോഴൊക്കെ അവർ യൂസഫിനെതിരെ ഗൂഢാലോചന നടത്തിക്കൊണ്ടിരുന്നു. എണ്ണത്തിൽ കൂടുതൽ നമ്മളാണെങ്കിലും യൂസുഫിനേയും അവന്‍റെ സഹോദരനേയുമാണ് നമ്മുടെ പിതാവിന് നമ്മളെക്കാള്‍ ഇഷ്ടം. കണ്ടില്ലേ യൂസഫിനേയും ബിന്യാമിനേയും ആടുമേക്കാൻ പോലും അയക്കുന്നില്ല. 
നമ്മുടെ പിതാവിന്റെ രീതികൾ ശരിയല്ലാ. അതിനാൽ എങ്ങനെയെങ്കിലും യൂസഫിനെ കൊന്നിട്ടാണെങ്കിലും പിതാവിൽ നിന്നകറ്റണം. അതായിരുന്നു തീരുമാനം. അങ്ങനെയവർ യൂസഫിനെക്കൂടി ആടുമേക്കാൻ കൊണ്ടു പോകാൻ പിതാവിനോട് സമ്മതം ചോദിച്ചു. അവനും കളിച്ചുല്ലസിക്കയും മുരുഭൂജീവിതം പഠിക്കുകയും ചെയ്യട്ടേ എന്നവർ നിർദ്ദൃശിച്ചു. 
വേണ്ട നിങ്ങളുടെ ശ്രദ്ധയെങ്ങാനും തെറ്റിയാൽ അവനെ ചെന്നായ് പിടിച്ചേക്കുമോ എന്ന് ഞാൻ ഭയപ്പെടുന്നു എന്നായിരുന്നു പിതാവിന്റെ ആദ്യപ്രതികരണം . പക്ഷേ മക്കൾ വിടാൻ ഭാവമില്ലായിരുന്നു. ഞങ്ങൾ പത്തുപേർ കൂടെയുണ്ടായിരിക്കേ അവനൊരു കേടും പറ്റാതെ സൂക്ഷിക്കുന്നതാണ് എന്ന് അവർ പിതാവിനു വാക്കുകൊടുത്തു.ആദ്യമൊക്കെ വിസമ്മതം പ്രകടിപ്പിച്ചെങ്കിലും മക്കളുടെ സ്നേഹപൂർണ്ണമായ നിരബന്ധത്തിന് മനസില്ലാ മനസോടെ അദ്ദേഹം വഴങ്ങി. അങ്ങിനെ അവർ ഒരു ദിവസം അവർ യൂസഫിനേയും കൂട്ടി മരുഭൂമിയിലേക്ക് യാത്രയായി.... 
മരുഭൂമിയിൽ ആടുകളെ മേയാൻ വിട്ട് അവർ യൂസഫിനെ കൂടാരത്തിൽ ഇരുത്തി ആടുകളെ നോക്കാനെന്ന ഭാവത്തിൽ പുറത്തിറങ്ങി ദൂരെ രഹ്സ്യയോഗം ചേർന്നു. കഴിയുന്നതും വേഗ യൂസഫിനെ ഒഴിവാക്കുന്നതിനെക്കുറിച്ച് ആലോചന തുടങ്ങി. യൂസഫിനെ കൊന്നുകളയാം എന്നായിരുന്നു ചിന്ത. എന്നാൽ ആ പത്തു പേരിലൊരാൾ അതിനെ ശക്തിയായി എതിർത്തു. എത്രയായാലും അവർ നമ്മുടെ രക്തമല്ലേ എന്നായിരുന്നു അയാളുടെ ചിന്ത. നമുക്കവനെ വരും വഴി കണ്ട പൊട്ടക്കിണറ്റിൽ ഉപേക്ഷിക്കാം. വല്ല വഴിപോക്കരും അവനെ എടുത്ത് ദൂരെ കൊണ്ടു പോയ്ക്കൊള്ളും... 
അവസാനം അങ്ങനെ തീരുമാനിക്കപ്പെട്ടു. അവർ അനുജനെ അവറ്റെ കുപ്പായം ഊരിയെടുത്ത ശേഷം കിണറ്റിൽ ഉപേക്ഷിച്ച് ഗ്രാമത്തിലേക്ക് മടങ്ങി. പിതാവിന്റെ നാപ്പിഴതന്നെ അവർ തങ്ങൾക്ക് തെളിവായി ഉപയോഗിച്ചു. ഒരു ആടിനെ കൊന്ന് അതിന്റെ രക്തം യൂസഫിന്റെ കുപ്പായത്തിൽ പുരട്ടി അതുമായി കരഞ്ഞുകൊണ്ട് പിതാവിന്റെ മുന്നിലെത്തി. പിതാവേ അങ്ങ് ആശങ്കിച്ച പോലെത്തന്നെ സംഭവിച്ചു. തങ്ങൾ ആടുകളെ മേച്ചുകൊണ്ടിരിക്കെ വിശ്രമിക്കുകയായിരുന്ന യൂസഫിനെ ചെന്നായ പിടിച്ച് തിന്നുകളഞ്ഞു എന്നും പറഞ്ഞ് ആട്ടിൻ ചോരപുരണ്ട യൂസഫിന്റെ കുപ്പായം പിതാവിന്റെ മുന്നിൽ വെച്ചു....
എന്തുകൊണ്ടോ പിതാവിന് അവരുടെ വാക്ക് വിശ്വാസമായില്ല. അദ്ദേഹം പറഞ്ഞു എന്തോരു കടുകൈ ചെയ്യാൻ പിശാച് നിങ്ങൾക്ക് തോന്നിച്ചതാകുന്നു. ഇനി ഭംഗിയായി ക്ഷമിക്കുകയല്ലാതെ എനിക്കെന്ത് പോംവഴി. അദ്ദേഹം ദുഖിതനായി. ദുഖം സഹിക്കവയ്യതെ കരഞ്ഞു കരഞ്ഞ് അദ്ദേഹത്തിന്റെ കാഴ്ച മങ്ങിപ്പോയി....
അസൂയാലുക്കളായ സഹോദരന്മാർക്കുണ്ടോ ദൈവത്തിന്റെ മനമറിയുന്നു... 
തങ്ങൾ നിർദ്ദയം തള്ളിയിട്ട പൊട്ടക്കിണറ്റിൽ നിന്നും ഈജിപ്തിലെ രാജകൊട്ടാരത്തിലേക്കാണ് യൂസഫ് ഉയർത്തപ്പെടാൻ പോകുന്നത് എന്ന് ആർക്കും അറിഞ്ഞുകൂടായിരുന്നു... 
(തുടരും)

Sunday, July 11, 2021

ലോതർ സായിപ്പ്


മുഹമ്മദ് മാസ്റ്റർ തന്റെ കുടുംബത്തെ നാട്ടിൽ വിട്ട് ജോലിസ്ഥലമായ സിംഗപ്പൂരിലേക്ക് പോകും വഴിയായിരുന്നു. കപ്പലിന്റെ മേൽതട്ടിൽ കടലിന്റെ വിജനമായ വിശാലതയിലേക്ക് നോക്കിക്കൊണ്ട്  ഒറ്റക്കിരിക്കുകയായിരുന്ന അദ്ദേഹത്തിന്റെ അടുത്തേക്ക് വന്ന് അയാൾ ആഹ്ലാദപൂർവ്വം സ്വയം പരിചയപ്പെടുത്തി. പേര് ലോതർ. ലോതർ ഒരു ഹോളീഡേ ട്രിപിലയിരുന്നു. സിങ്കപ്പൂർ സന്ദർശിക്കാൻ പോവുകയാണ്. അല്പനേരം കൊണ്ട് മാസ്റ്റർക്ക് ലോതറെ ഇഷ്ടപ്പെട്ടു. രസികൻ സംസാരപ്രിയൻ. 
കപ്പൽ യാത്രയായതു കൊണ്ട് അടുത്ത് പരിചയപ്പെടാൻ ധാരാള സമയം കിട്ടി. കപ്പലിറങ്ങുമ്പോഴേക്കും തങ്ങളുടെ കുടുംബ ചരിത്രങ്ങളെല്ലാം പരസ്പരം കൈമാറും വിധം അരുടെ സൗഹൃദം വളർന്നിരുന്നു. എന്നെങ്കിലും കേരളം സന്ദർശിക്കണമെന്ന് തനിക്കാഗ്രഹമുണ്ടെന്ന് പറഞ്ഞ ലോതറിന്‌ കുന്ദംകുളത്തിനടുത്തെ മുതുവമ്മലുള്ള തന്റെ വീട്ടിലേക്ക് എങ്ങെനെ എത്താമെന്നതിന്റെ രൂപരേഖ മാസ്റ്റർ കൈമാറി. ഒരു മര്യാദാ പ്രകടനം എന്ന നിലക്കത് ചെയ്തൂ എന്നല്ലാതെ ഒരിക്കലും തന്നെയന്വേഷിച്ച് എന്നെങ്കിലും ലോതർ എത്തുമെന്ന് മാസ്റ്റർ കരുതിയതുമില്ല...
കാലം കുറേ കഴിഞ്ഞു. മാസ്റ്റർ സിങ്കപ്പുരിലെ ജോലി ഉപേക്ഷിച്ച് നാട്ടിൽ താമസമായി. ഒരു ദിവസം വകുന്നേരം മാസ്റ്ററുടെ വീട്ടു മിറ്റത്ത് ഒരു കാർ വന്നു നിന്നു. മുഖം നിറയെ ചിരിയുമായി ലോതർ പുറത്തിറങ്ങി. വർഷങ്ങൾക്ക് മുമ്പ് താൻ വഴിയും വിലാസവും വരഞ്ഞുകൊടുത്ത രൂപരേഖയുമായി കൊച്ചിയിൽ വിമാനമിറങ്ങി എയർപോർട്ടിൽ നിന്നും ഒരു ടാക്സിയെടുത്ത് നേരെ മുതുവമ്മലെ മാസ്റ്ററുടെ വീട്ടിൽ വന്നിറങ്ങിയിരിക്കയാണ്. സ്ഥലത്തെത്തും വരെ ചിരകാല പരിചയമുള്ളയാളെപ്പോലെ തനിക്ക് വഴി പറഞ്ഞു തന്നു എന്ന് ടാക്സി ഡ്രൈവർ അതിശയം കൂറി... 
കുശലമൊക്കെ പറഞ്ഞു തീർന്ന ശേഷം ലോതർ കാര്യം പറഞ്ഞു. ജർമ്മനിയിൽ പണിയെടുക്കുന്ന ഒരു കോട്ടയത്തുകാരി നഴ്സുമായി ലോതറിനു കലശലായ പ്രണയം. വീട്ടുകാരുടെ സമ്മതത്തോടെയേ കെട്ടൂ എന്ന് പെൺകുട്ടി. വീട്ടുകാർക്കാണെങ്കിൽ കുട്ടിയെ സായിപ്പിനു കൊടുക്കുന്നതിനോട് അത്ര യോജിപ്പുമില്ല. അതിനാൽ ലോതറുടെ പ്രതിനിധിയായി മുഹമ്മദ് മാസ്റ്റർ പെൺകുട്ടിയുടെ വീട്ടുകാരോട് സംസാരിക്കണം. ചുരുക്കിപ്പറഞ്ഞാൽ  തൃശൂർക്കാരൻ മേത്തൻ കോട്ടയത്തുകാരൻ നസ്രാണി യോട് അവരുടെ മകളെ തന്റെ സുഹൃത്തും സായിപ്പുമായ നസ്രാണിക്ക് വേണ്ടി കെട്ടാലോചിക്കണം എന്ന്. സായിപ്പേ ഇത് കേരളമാണ് എന്ന് പറഞ്ഞ് ഒഴിയാനൊന്നും മാസ്റ്റർ ശ്രമിച്ചില്ല. പിറ്റേദിവസം ലോതറുമൊത്ത് കോട്ടയത്ത് പോയി കുട്ടിയുടെ രക്ഷിതാക്കളെ കണ്ട് സംസാരിച്ച് കാര്യാം ഉറപ്പിച്ച് മടങ്ങി.... ലോതർ ജർമ്മനിയിൽ ചെന്നാലുടെ കല്ല്യാണം എന്നായിരുന്നു തീരുമാനം.
തുടർന്ന് മൂന്നുനാലും ദിവസം ലോതർ മാസ്റ്ററുടെ അതിഥിയായി. കേരളം സന്ദർശിച്ച കൂട്ടത്തിൽ മാസ്റ്ററുടെ മരുമകനും എന്റെ എളാപ്പയുമായ Hamsakoya Vayyatukavil  മാസ്റ്ററുടെ വീട്ടിലും വന്നിരുന്നു. ഒരു പകൽ മുഴുവൻ അദ്ദേഹം ഞങ്ങളുടെ അതിഥിയായിരുന്നു. അന്ന് എന്റെ കൂടെ കണ്ടാറിപ്പാടത്തുകൂടിയും പുഴവക്കിലൂടെയുമൊക്കെ അദ്ദേഹം ചുറ്റി നടന്നു. ഇഞ്ചിയും മഞ്ഞളും കുരുമുളകുമൊക്കെ ഞാൻ മൂപ്പർക്ക് കാണിച്ചു കൊടുത്തു. നടത്തത്തിനിടെ താനൊരു മെക്കാനിക്കാണെന്നും കൊല്ലത്തിൽ ഒരു മാസം വെക്കേഷനിൽ ലോകം ചുറ്റലാണു വിനോദം എന്നും അദ്ദേഹം പറഞ്ഞു. അവിടെയൊക്കെ ജോലിചെയ്യുന്ന മണിക്കൂറിനാണു പ്രതിഫലം നൽകപ്പെടുന്നത് എന്ന് ആദ്യമായി ഞാൻ കേട്ടത് ലോതറിൽ നിന്നായിരുന്നു. പിറ്റേ ദിവസം ലോതർ ജർമ്മനിയിലേക്ക് മടങ്ങി. അവിടെ വെച്ച് അദ്ദേഹത്തിന്റെയും കോട്ടയത്തുകാരിയുടേയും വിവാഹം കഴിഞ്ഞു എന്ന് പിന്നീട് അറിഞ്ഞു....
*********
ലോതർ ഇപ്പോഴെവിടെയാണാവോ. ഒരു വേള മലയാളിയായ തന്റെ കളത്രത്തോടും പുത്രാദികളോടു മൊത്ത് ജർമ്മനിയിൽ എവിടെയെങ്കിലും  സുഖമായി കഴിഞ്ഞു കൂടുന്നുണ്ടാകാം. അങ്ങനെയാവട്ടേ. അല്ലെങ്കിലൊരു പക്ഷേ തന്റെ നിയോഗം പൂർത്തിയാക്കി മടങ്ങിയിട്ടുമുണ്ടാകാം. ജീവിച്ചിരിപ്പുണ്ടെങ്കിലിപ്പോൾ എൺപതിനോടടുത്ത പ്രായമുണ്ടാകും....

Wednesday, June 23, 2021

സ്വാലിഹ് പ്രവാചകന്റെ കഥ

 
സ്വാലിഹ് പ്രവാചകന്റെ കഥ
**************************
വിശുദ്ധഖുർ ആൻ മനുഷ്യർക്ക് നല്കുന്ന മുന്നറിയിപ്പുകളുടെ രീതി ഇങ്ങനെയാണ്‌. ദൈവ നിഷേധവും അഹങ്കാരവും അതിന്റെ പരിധി ലംഘിക്കുമ്പോൾ ഈശ്വരൻ ആ ജനതയിലേക്ക് മുന്നറിയിപ്പുകാരെ അയക്കുന്നു. എന്നിട്ടും തിരുത്താൻ തയ്യാറാകാതെ മനുഷ്യർ അവരുടെ അധർമ്മം തുടരുമ്പോൾ ആജനതയെ ഭൂമുഖത്തു നിന്നും തുടച്ചു മാറ്റപ്പെടുന്ന പ്രകൃതി കോപങ്ങ‌‌ൾക്ക് അവർ ഇരയാക്കപ്പെടുന്നു. ഇതു ചിലപ്പോൾ ശതാബ്ദങ്ങളോ സഹസ്രാബ്ദങ്ങളോ കൊണ്ട്‌ നിറവേറുന്ന ഒരു പ്രക്രിയയായിരിക്കും. അകൊണ്ടു തന്നെ അതനുഭവിക്കുന്ന ജനത അതൊരു ശിക്ഷയാണെന്ന് തിരിച്ചറിഞ്ഞു കൊള്ളണം എന്നില്ല. പക്ഷേ മനുഷ്യരാശിയുടെ ചരിത്രം പഠിക്കുന്നവർക്ക് അത് മനസിലാകും.വരും തലമുറകൾക്ക് മുന്നറിയിപ്പ് എന്ന നിലക്ക് അവ വിശുദ്ധ വേദത്തിൽ സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. നൂഹിന്റെ ജനതക്കുമേൽ സംഭവിച്ച പ്രളയം ആദിന്റെ മേല വീശിയടിച്ച കൊടുങ്കാറ്റ് സമൂദ് ജനത നശിപ്പിക്കപ്പെട്ട ഘോര ശബ്ദത്തെ തുടർന്നുണ്ടായ വിപത്ത് ലൂത്തിന്റെ ജനതയെ ചെങ്കടലിലാഴ്ത്തിക്കളഞ്ഞ പ്രകൃതിക്ഷോഭം മൂസയുടെ ശത്രുക്കൾ കടലിൽ മുക്കപ്പെട്ടത് എന്നിങ്ങനെ. ഇവയെല്ലാം സന്ദർഭോചിതമായി ഖുർആൻ പരാമർശിക്കുന്നു. അനുവാചകനെ കാര്യത്തിന്റെ ഗൗരവം ഉണർത്താനുതകും വിധം ആനുഷംഗികമായ ഹ്രസ്വ പരാമർശങ്ങൾ നൽകുന്നതൊഴികെ വിശദാംശങ്ങളൊന്നും നൽകാതെയാണ്‌‌ മിക്ക സംഭവങ്ങളും പരാമർശിക്കപ്പെട്ടിട്ടുള്ളത്. പ്രവചകൻ യൂസഫ്‌ അലൈസലാമിന്റെ ചരിത്രം കുറേക്കൂടി വിശദമായി കാണാം....
സമുദ് ഗോത്രത്തിന്റെ അത്യാചാരങ്ങൾക്ക് എതിരെ അവരെ താക്കീതു ചെയ്യാൻ നിയുക്തനായ പ്രവാചകനായിരുന്നു സ്വാലിഹ്. പേരിനെ അന്വർത്ഥമാക്കുന്ന സ്വഭാവ വൈശിഷ്ഠ്യത്തിന്ന് ഉടമ. ബഹുദൈവാരാധനയും അതിന്റെ അനുബന്ധ ചൂഷണങ്ങളും കൊണ്ട് കലുഷിതമായ സാമൂഹ്യാന്തരീക്ഷത്തിലേക്ക് ഏകദൈവാരാധനാ നിർദ്ദേശവുമായി കടന്നു വന്നതോടെ അതുവരെ സ്വാലിഹിനെ ആദരിച്ചിരുന്ന ജനങ്ങൾ അദ്ദേഹത്തെസംശയ ദൃഷ്ടിയോടെ വീക്ഷിക്കാൻ തുടങ്ങി. സ്വാലിഹ് ഒരു പാടുകാലം അദ്ദേഹത്തിന്റെ ജനതയെ ഉപദേശിച്ചു. മറ്റെല്ലാ പ്രവാചകന്മാരുടെയും പോലെ ലളിതമായ ഉപദേശം. പ്രപഞ്ച സൃഷടവായ സർവ്വേശ്വരനെയൊഴികെ ങ്ങൾ ആരാധിക്കരുത് എന്ന് മാത്രം.
"അദ്ദേഹം പറഞ്ഞു ജനങ്ങളേ നിങ്ങൾ സർവ്വേശ്വരനെ മാത്രം ആരാധിക്കുക. അവനല്ലാതെ നിങ്ങൾക്ക് യാതൊരു ആരാധ്യനുമില്ല. അവൻ നിങ്ങളെ ഭൂമിയിൽ നിന്ന് സൃഷ്ടിച്ച് വളർത്തുകയും ഭൂമിയിൽ അധിവസിപ്പിക്കുകയും ചെയ്തിരിക്കുന്നു. അതിനാൽ നിങ്ങൾ അവനോട് പാപമോചനം തേടുകയും ഖേദിച്ച് മടങ്ങുകയും ചെയ്യുക. തീർച്ചയായും നിന്റെ രക്ഷിതാവ് സമീപസ്ഥനും പ്രാർത്ഥനക്ക് ഉത്തരം നൽകുന്നവനുമാകുന്നു 11:61" പക്ഷേ സമ്പന്നരുംസുഖലോലുപരുമായ ആ ജനത ഉപദേശങ്ങൾയ കൈക്കൊള്ളാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല. അവർ പറഞ്ഞത് ഞങ്ങളുടെ സാംസ്കാരിക പൈതൃകങ്ങളെ ആരാധിക്കുന്നതിൽ നിനും നീ ഞങ്ങളെ വിലക്കുകയാണെങ്കിൽ ഞങ്ങളതിനെ നിരാകരിക്കുന്നു എന്നായിരുന്നു. അവർ പറഞ്ഞു
 "നീ വിശ്വസിക്കുന്നതിൽ ഞങ്ങൾ സംശയത്തിലാണ്‌". വീണ്ടും വീണ്ടും അദ്ദേഹമവരെ ഉപദേശിച്ചു ഞാൻ നിങ്ങളുടെ മേൽ അയക്കപ്പെട്ട ദൈവദൂതനാകുന്നു. നിങ്ങളെന്നെ അനുസരിക്കാത്ത പക്ഷം നിങ്ങൾ ദൈവ കോപത്തിന്ന് പാത്രമാകും എന്ന് ഞാൻ ഭയപ്പെടുന്നു. അതുകൊണ്ട് നിങ്ങളെന്നെ അനുസരിക്കുകയും അല്ലാഹുവെ മാത്രം ആരാധിക്കുകയും ചെയ്യുക. അങ്ങനെയാണെങ്കിൽ നീ അതിനു തഎളിവു കൊണ്ടുവരിക എന്നായി ജനം. ഭൗമികമായ തെളിവുകളൊന്നും അവർക്ക് പോരായിരുന്നു തിച്ചും അഭൗമമായ തെളീവുതന്നെ വേണം. അത്തരം തെളിവുകൾ ചോദിക്കുന്നത് ദൈവകോപത്തിനു കാരണമാകുന്ന അവിവേകമാണെന്ന് അദ്ദേഹം അവരെ ഉപദേശിച്ചെങ്കിലും അവരത് കൈക്കൊള്ളാൻ തയ്യാറല്ലായിരുന്നു.... അവസാനം അല്ലഹുവിന്റെ ദൃഷടാന്തം ആവിർഭവിച്ചു. തികച്ചും അഭൗമമായ ദൃഷ്ടാന്തം. മലഞ്ചെരുവിലെ പാറയിൽ നിന്നും ഉരുവം കൊണ്ട ഗർഭിണിയായ ഒരൊട്ടകം. ഒട്ടകം ഉണ്ടായ ശേഷം സ്വാലിഹ് ജനങ്ങളോട് പറഞ്ഞു..
"എന്റെ ജനങ്ങളേ, നിങ്ങള് അല്ലാഹുവിനെ ആരാധിക്കുവിന്. അവനല്ലാതെ നിങ്ങള്ക്കു ഒരു ദൈവവുമില്ല. നിങ്ങളുടെ രക്ഷിതാവിങ്കല് നിന്നു വ്യക്തമായ ഒരു തെളിവ് നിങ്ങള്ക്കു വന്നിട്ടുണ്ട്‌. നിങ്ങള്ക്കൊരു ദൃഷ്ടാന്തമായിട്ട് അല്ലാഹുവിന്റെ ഒട്ടകമാണിത്‌. ആകയാല് അല്ലാഹുവിന്റെ ഭൂമിയില് (നടന്നു) തിന്നുവാന് നിങ്ങള് അതിനെ വിട്ടേക്കുക. നിങ്ങളതിന് ഒരു ഉപദ്രവവും ചെയ്യരുത്‌. ചെയ്താൽ വേദനയേറിയ ശിക്ഷ നിങ്ങളെ പിടികൂടുന്നതാണ്.....
ആദ് സമുദായത്തിനു ശേഷം അവന് നിങ്ങളെ പിന്ഗാമികളാക്കുകയും, നിങ്ങള്ക്കവന് ഭൂമിയില് വാസസ്ഥലം ഒരുക്കിത്തരികയും ചെയ്ത സന്ദര്ഭം നിങ്ങള് ഓര്ക്കുകയും ചെയ്യുക. അതിലെ സമതലങ്ങളില് നിങ്ങള് സൌധങ്ങളുണ്ടാക്കുന്നു. മലകള് വെട്ടിയെടുത്ത് നിങ്ങള് വീടുകളുണ്ടാക്കുകയും ചെയ്യുന്നു. അങ്ങനെ അല്ലാഹുവിന്റെ അനുഗ്രഹങ്ങള് നിങ്ങള് ഓര്ത്ത് നോക്കുക. നിങ്ങള് നാശകാരികളായിക്കൊണ്ട് ഭൂമിയില് കുഴപ്പം സൃഷ്ടിക്കരുത്‌..."
വ്യക്തമായ താക്കീതുമായി ദൃഷ്ടാന്തം അവതരിച്ചതോടെ സമൂഹത്തിലെ ദുർബലർ കൂട്ടമായി സ്വാലിഹിനെ വിശ്വസിച്ചു. എന്നാൽ അവരിലെ ധനികരുടെ അഹങ്കാരം വർദ്ധിപ്പിക്കാനല്ലാതെ ഒന്നിനും ഈ തെളിവുകൾ ഉപകരിച്ചില്ല. അവർ വിശ്വാസികളോട് ചോദിച്ചു
"സ്വാലിഹ് തന്റെ രക്ഷിതാവിങ്കല് നിന്ന് അയക്കപ്പെട്ട ആള് തന്നെയാണെന്ന് നിങ്ങള്ക്കറിയുമോ? അവര് പറഞ്ഞു: അദ്ദേഹം ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതില് ഞങ്ങള് തീര്ച്ചയായും വിശ്വസിക്കുന്നവരാകുന്നു.
അഹങ്കാരം കൈക്കൊണ്ടവര് ദുർബലരായ വിശ്വാസികളോട് പറഞ്ഞു: നിങ്ങള് ഏതൊന്നില് വിശ്വസിക്കുന്നുവോ അതിനെ ഞങ്ങള് തീര്ത്തും നിഷേധിക്കുന്നവരാണ്‌".
തങ്ങൾക്ക് ചൂഷണം ചെയ്യാനുള്ള ഇരകളായ ദുരബലർ സത്യവിശ്വാസം കൈക്കൊള്ളുന്നത് അഹങ്കാരികളായ പ്രമുഖരെ അസ്വസ്ഥരും രോഷാകുലരുമാക്കി. സ്വാലിഹിനും അനുയായികൾക്കുമെതിരെ അവർ ഉടക്കമൊഴിച്ച് ഗൂഢാലോചന നടത്തി. അഭൗമിക ദൃഷ്ടാന്തമായ അല്ലാഹുവിന്റെ ഒട്ടകം വേണ്ടവർക്കെല്ലാം പാലും ചുരത്തിക്കൊണ്ട് സമൂഹത്തിലൂടെ നടക്കുന്നേടത്തോളം കാലം സ്വാലിഹിന് അനുയായികൾ വർദ്ധിച്ചുവരും എന്നവർ കണക്കുകൂട്ടി. അവസാനം അതിനെ ഇല്ലാതാക്കുകയല്ലാതെ മറ്റൊരു വഴിയുമില്ല എന്നവർ തീരുമാനിച്ചു. അതിന് ഒരു കാരണവും അവർ കണ്ടെത്തി ഒരു ദിവസത്തെ വെള്ളം ഒട്ടകത്തിനായി നീക്കി വെക്കേണ്ടതുകൊണ്ട് ജനങ്ങൾക്ക് ജലക്ഷാമം ഉണ്ടാകുന്നു. അങ്ങനെ അവരൊമ്പതുപേർ അതിനൊരുങ്ങിപ്പുറപ്പെട്ടു. അവരിലൊരാൾ ആ ക്രൂരകൃത്യം നടപ്പാക്കികയും ചെയ്തു. അവർക്ക് യഥേഷ്ടം പാൽ നൽകിക്കൊണ്ട് അവർക്കിടയിലൂടെ ശാന്തയായി നടന്നിരുന്ന ആ ഒട്ടകത്തെ അവർ കൊന്നുകളഞ്ഞു....
സ്വാലിഹ് പറഞ്ഞു. ഞാൻ നിങ്ങളുടെ അഭ്യുദയ കാംക്ഷിയായിരുന്നു. എന്നാലാവും വിധം നിങ്ങൾക്ക് ഞാൻ താക്കീത് നല്കി. നിങ്ങൾ ഗൗനിച്ചില്ല.ഇനി നിങ്ങളുടെ കർമ്മഫലം നിങ്ങളനുഭവിച്ചുകൊള്ളൂക.
ഖുർ ആൻ പറയുന്നു...
“പക്ഷെ , അവർ ആ ഒട്ടകത്തെ കൊന്നുകളഞ്ഞു.അപ്പോൾ സ്വാലിഹ് അവരോട് പറഞ്ഞു: ഇനി നിങ്ങൾ മൂന്ന് ദിവസം മാത്രം സ്വവസതിയിൽ കഴിഞ്ഞുകൊള്ളുക.ഒട്ടും തെറ്റിപ്പോകാത്ത ഒരു സമയനിർണ്ണയമാണിത് ”
( ഹുദ് 65 ).
ഇപ്രകാരം പറഞ്ഞുകൊണ്ട് ആ നാട് വിട്ടുപോയി: എന്റെ ജനമേ , എന്റെ റബ്ബിന്റെ സന്ദേശം ഞാൻ നിങ്ങൾക്ക് എത്തിച്ചുതന്നിരുന്നു . ഞാൻ നിങ്ങളോട് ഏറെ ഗുണകാംക്ഷയുള്ളവനുമായി.പക്ഷെ , എന്തുചെയ്യാം! നിങ്ങൾക്ക് നിങ്ങളുടെ ഗുണകാംക്ഷികളെ ഇഷ്ടമായതേയില്ല” ( അഅ്റാഫ് 79 )....
അവർക്ക് ഇനി മൂന്ന് ദിവസം മാത്രമേ ഈ ഭൂമിയിൽ അവശേഷിച്ചിട്ടുള്ളൂ എന്ന് അവരെ അറിയിച്ചുകൊണ്ട് സാലിഹും അനുയായികളും ആ നാട്ടിൽ നിന്നും
പലായനം ചെയ്തു. നാലാം ദിവസം അതി ഘോരമായ ഒരു ശബ്ദത്തിന്റെ അകമ്പടിയോടെ ശിക്ഷ ആഗതമായി. അവർ ആ നാട്ടിൽ ജീവിച്ചിരുന്നൂ എന്നു പോലും തോന്നാത്ത വിധം ആ പട്ടണത്തെ വിജനമാക്കിക്കൊണ്ട്‌ അവരുടെ നാഗരീകതയുടെ അടയാളം പോലും അവശേഷിപ്പിക്കാത്ത വിധം അല്ലാഹു വിന്റെ ശിക്ഷ നടപ്പിലാക്കപ്പെട്ടു...
വരും തലമുറകൾക്ക് ദൃഷ്ടാന്തമായി ഇന്നും അവരുടെ അടയാളങ്ങൾ അവശേഴിച്ചിരിക്കുന്നു. മദീനയിൽ നിന്നും ഏകദേശം നാനൂറ്‌കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന ഹിജർ എന്ന സ്ഥലത്ത് ഇന്നും നമുക്കവ കാണാം.
ഒരു ഹദീസിൽ നമുക്കിങ്ങനെ കാണാം. അനുചരന്മാരോടൊപ്പം ഹിജറിൽ എത്തിയ പ്രവാചകൻ അനുയായികളോട് പറഞ്ഞു.
"‘അല്ലാഹുവിന്റെ ശാപത്തിന്നിരയായ ഒരു നാടാണിത് . കരഞ്ഞുകൊണ്ടല്ലാതെ നിങ്ങളതിൽ പ്രവേശിക്കരുത് ‘ഒരിടത്ത് ഒരു കിണർ ചൂണ്ടിക്കാണിച്ചുകൊണ്ട് , സ്വാലിഹ് നബിയുടെ ഒട്ടകം അതിൽ നിന്നാണ് വെള്ളം കുടിച്ചിരുന്നതെന്ന് നബി (സ്വ) പറഞ്ഞു . ആ കിണറിൽ നിന്ന് മാത്രമേ വെള്ളമെടുക്കാവു , മറ്റു കിണറുകളിൽ നിന്നെടുക്കരുതെന്ന് മുസ്ലീങ്ങളോട് നിർദ്ദേശിക്കുകയും ചെയ്തു."